ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാം നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേരള സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും വിശദീകരണം തേടിയത്. വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ജയിൽചട്ടത്തിലെ 587-ാം വകുപ്പ് റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. കേരളത്തിലെ ജയിലിൽനിന്ന് സ്വന്തം സംസ്ഥാനമായ അസമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്. അമീറുളിന്റെ ഹർജിയിൽ അസമിന്റെയും കേരളത്തിന്റെയും നിലപാട് കോടതി നേരത്തെ തേടിയിരുന്നു.
എന്നാൽ, കേരളം ജയിൽമാറ്റത്തെ എതിർക്കുന്നതിനാൽ അസം ഇതുവരെ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക റെബേക്ക ജോൺ ചൂണ്ടിക്കാട്ടി. 2014-ലെ ജയിൽചട്ടപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ സംസ്ഥാനത്തിന് പുറത്തുള്ള ജയിലുകളിലേക്ക് മാറ്റാൻ കഴിയില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാനാകില്ല. ഹൈക്കോടതിയോ സെഷൻസ് കോടതിയോ നിർദേശിച്ചാൽ മാത്രമേ ഇവരെ പുറത്തേക്ക് കൊണ്ടുപോകാൻ സാധിക്കൂ. കൂടാതെ, 789-ാം വകുപ്പ് പ്രകാരം വധശിക്ഷയ്‌ക്കെതിരായ അപ്പീൽ നിലനിൽക്കുമ്പോഴും ജയിൽമാറ്റം സാധ്യമല്ലെന്നും സർക്കാർ അറിയിച്ചു.
എന്നാൽ, ഈ വ്യവസ്ഥകൾ 1950-ലെ കേന്ദ്ര ജയിൽ നിയമത്തിന് വിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷക റെബേക്ക ജോൺ വാദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭേദഗതിചെയ്ത ഹർജി ഫയൽചെയ്തതായി അവർ കോടതിയെ അറിയിച്ചു. തുടർന്നാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലായതിനാൽ വിയ്യൂർ ജയിലിൽ എത്തി തന്നെ സന്ദർശിക്കാൻ സാധിക്കുന്നില്ലെന്നുമാണ് അമീറുൾ ഇസ്ലാമിന്റെ ഹർജിയിലെ വാദം. വധശിക്ഷയ്‌ക്കെതിരെ പ്രതി നൽകിയ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കൗൺസൽ അൽജോ കെ. ജോസഫ് ഹാജരായി.






























