നടൻ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രമാണ് ‘ജോജി’. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു.
ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും രാജ്യാന്തര പുരസ്കാരം നേടിയിരിക്കുകയാണ് ചിത്രം. വേഗാസ് രാജ്യാന്തര മേളയിലാണ് ഇത്തവണ ചിത്രത്തിന് അംഗീകാരം ലഭിച്ചത്.
മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. നടൻ ഫഹദ് ഫാസിലാണ് തന്റെ സമൂഹമാധ്യമങ്ങലിലൂടെ ഇക്കാര്യം പങ്കുവെച്ചത്. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് ചിത്രത്തിന് ലഭിച്ചിരുന്നു.
മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.’ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രവുമാണ് ഇത്. ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേത് ആയിരുന്നു.