കാസർഗോഡ് : റോഡ് നിർമ്മാണത്തിൽ അലംഭാവം കാണിച്ച കരാറുകാർക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടി. സമയബന്ധിതമായി റോഡുപണി പൂർത്തിയാക്കാത്ത കരാറുകാരനെ പുറത്താക്കി. കാസർഗോഡ് എം.ഡി കൺസ്ട്രക്ഷനെതിരെയാണ് നടപടി. പേരാമ്പ്ര -താന്നിക്കണ്ടി – ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടർന്നാണ് പെതുമാമത്ത് വകുപ്പ് നടപടിയെടുത്തത്.
2020 മേയ് മാസം 29നാണ് റോഡ് പണി ആരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂർത്തികരിക്കാനായിരുന്നു കരാർ. ഇതിനായി 10 കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി പൂർത്തിയാക്കാത്തതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് മന്ത്രി നേരിട്ട് നിർദ്ദേശം നൽകിയിട്ടും. പുരോഗതി ഉണ്ടാകാത്തതിനെ തുടർന്നാണ് നടപടി.
കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ ടെർമിനേറ്റ് ചെയ്യുകയാണ് ചെയ്തത്. ദേശീയ പാത 766ൽ നടക്കുന്ന പ്രവർത്തിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കരാർ രംഗത്തെ ശക്തരായ നാഥ് ഇൻഫാസ്ട്രക്ചർ കമ്പനിയിൽ നിന്നും പിഴ ഈടാക്കാനും കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു.