കൊച്ചി : കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് കെ.ജോൺ മാത്യു (93) നിര്യാതനായി. തിരുവല്ല മേപ്രാല്‍ കട്ടപ്പുറത്ത് കുടുംബത്തിൽ ജനിച്ച കെ.ജോൺ മാത്യു 1954 ൽ തിരുവല്ലയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1959 ൽ കൊച്ചിയിലേക്ക് പ്രാക്ടീസ് മാറ്റി, 1979 ൽ ഗവൺമെന്റ് പ്ലീഡറായും 1982 ൽ സീനിയർ ഗവൺമെന്റ് പ്ലീഡറായും 1973 മുതൽ 1977 വരെ കൊച്ചി സർവകലാശാലയിലെ നിയമ വകുപ്പിൽ വിസിറ്റിംഗ് ലക്ചറര്‍ ആയും സേവനം അനുഷ്ടിച്ചു. 1984 ൽ കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1994 ൽ വിരമിക്കൽ വരെ ആ പദവി വഹിച്ചു.
1989 ൽ 209 പ്രവൃത്തി ദിവസങ്ങളിലായി 28,221 കേസുകൾ തീർപ്പാക്കി. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 1989 ജൂൺ 19 മുതൽ 22 വരെയുള്ള കാലയളവിൽ 2019 കേസുകളും കമ്പനി അധികാരപരിധിയിൽ ഒരു ദിവസം 607 കേസുകളും അദ്ദേഹം തീർപ്പാക്കിയതും ഒരു റെക്കോർഡായി രേഖപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ശേഷം സുപ്രീം കോടതി അദ്ദേഹത്തെ സീനിയർ അഭിഭാഷകനായി നിയമിച്ചു. 2003 വരെ ന്യൂഡൽഹിയിൽ പ്രാക്ടീസ് ചെയ്തു. കേരളത്തിന്റെ തീരപ്രദേശങ്ങളിലെ ധാതു മണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ 2005 ൽ കേരള സർക്കാർ രൂപീകരിച്ച കമ്മീഷന് നേതൃത്വം നൽകി നിയന്ത്രിത ഖനനം ശുപാർശ ചെയ്തത് കെ.ജോൺ മാത്യുവാണ്. 2009 മുതൽ 2014 വരെ കേരള സർക്കാർ രൂപീകരിച്ച ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്നു അദ്ദേഹം.
2002 മുതൽ 2007 വരെ സെബി നോമിനി ഡയറക്ടറായും കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായും പ്രവര്‍ത്തിച്ചു. 2008 മുതൽ 2017 വരെ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായും 2001 മുതൽ 2024 വരെ പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് (പിസിഎസ്ജെ) പ്രസിഡന്റായും പ്രവർത്തിച്ചു. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ വർക്കിംഗ് കമ്മിറ്റി അംഗവും പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും തലക്കോട് സെന്റ് മേരീസ് ബോയ്‌സ് ഹോം ബോർഡംഗവുമായിരുന്നു അദ്ദേഹം. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ലിസി ആശുപത്രി, ലൂർദ് ആശുപത്രി എന്നിവയുടെ എത്തിക്സ് കമ്മിറ്റികളുടെ തലവനായിരുന്നു അദ്ദേഹം.
കുന്നംകുളം തെക്കേക്കര പരേതനായ ടി.കെ. ചാക്കുണ്ണി ഐ.എ.എസിന്റെ മകൾ പരേതയായ ഗ്രേസിയാണ് ഭാര്യ. മക്കള്‍ – സൂസൻ അജിത് (സുമ), മേരി ജോയ് (സുജ), ആനി തോമസ് (മിനി). മരുമക്കൾ – അജിത് മാത്യു പുള്ളിപ്പടവിൽ (റിട്ട. എച്ച്.എൻ.എൽ), എൻ.ജെ. ജോയ് നടുപ്പറമ്പിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്), തോമസ് ഐസക് മഠത്തിമ്യാലിൽ (ബിസിനസ്). മൃതദേഹം ശനിയാഴ്ച രാവിലെ 7.30 ന് വീക്ഷണം റോഡിലുള്ള വസതിയിൽ എത്തിക്കും. രാവിലെ 8.30 ന് പ്രാർത്ഥനകൾക്ക് ശേഷം 9.30 മുതൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ എളംകുളം സെമിത്തേരി ചാപ്പലിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11.30 ന് സംസ്കാരം നടത്തും.































