കണ്ണൂർ : വെള്ളൂർ ആലിൻ കീഴിൽ ദേശീയപാതയോരത്ത് ജ്വല്ലറിയിൽ മോഷണശ്രമം. മോഷ്ടിക്കാനെത്തിയവരിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗുജറാത്ത് ഗോദ്രാ സ്വദേശി സഫ്രജിനെയാണ് (40) നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ഒരാൾ രക്ഷപ്പെട്ടു. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. കടയുടെ മുന്നിൽ സ്ഥാപിച്ച സിസിടിവി ക്യാമറയും ഷട്ടറിന്റെ ലോക്കും തകർത്താണ് മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് കയറിയത്.
ക്യാമറ തകർത്തതിനെ തുടർന്ന് ജ്വല്ലറി ഉടമ കണിയേരി സ്വദേശി എം.വി.ജയന്റെ ഫോണിൽ അലാറാം അടിച്ചു. സംശയം തോന്നിയ ജയൻ ജ്വല്ലറിക്കകത്തെ ക്യാമറ ഫോണിൽ റൊട്ടേഷൻ ചെയ്തപ്പോഴാണ് കടയിൽ രണ്ടു പേർ കയറിയതായി കണ്ടത്. ഉടനെ ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി കടയിലെത്തിയപ്പോൾ രണ്ടു പേരും ഇറങ്ങി ഓടി. പിന്തുടർന്ന നാട്ടുകാർ സഫ്രജിനെ പിടികൂടി. മറ്റേയാൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ എസ്ഐ ഷറഫുദ്ദീനും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.