തിരുവനന്തപുരം : പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. എം പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും മുല്ലപ്പള്ളിക്ക് മറുപടിയായി കെ മുരളീധരൻ പറഞ്ഞു. വിമർശനങ്ങൾ കെപിസിസി പ്രസിഡന്റിനോടാണെന്നും വ്യക്‌തിയോടല്ല. ഒരു സ്‌ഥാനം രാജിവെച്ചത് ഇത്ര പ്രശ്‌നം ആക്കേണ്ട കാര്യമില്ല, ആരോടും പരാതി പറയാനില്ലെന്നും പറഞ്ഞു.
സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതാണ്. പേടിച്ചിട്ട് നിർത്തിയതാണെന്ന് തോന്നുമെന്നും മുരളീധരൻ വിമർശിച്ചു. യുഡിഎഫ് കണ്‍വീനറാകാന്‍ താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പുനസംഘടനയുടെ കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ല. കെ കരുണാകരനെ ചിലർ ചതിച്ചപോലെ മറ്റുള്ളവരെ ചതിക്കാൻ താനില്ലെന്നും മുരളീധരൻ പറഞ്ഞു.
എം പിമാർ ഡൽഹിവിട്ട് കേരളത്തിലേക്ക് മടങ്ങാനുള്ള മോഹവുമായി ഇറങ്ങിയിരിക്കയാണെന്നും അത് അംഗീകരിക്കരുതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ സുധാകരൻ. കെ മുരളീധരൻ, അടൂർ പ്രകാശ്, ബെന്നി ബെഹ്‌ന്നാൻ, കൊടികുന്നിൽ സുരേഷ് എന്നിവർ നിയമസഭാ സ്‌ഥാനാർത്ഥി മോഹമുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.