തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. വിവാദമായ ലാവ്‌ലിൻ കേസിൽ പാലമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടെന്നാണ് മനസിലാകുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
‘മുഖ്യമന്ത്രി ഗവർണറെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട് എന്നാണ് വ്യക്തമാകുന്നത്. ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്കാണ്. കേരള ഗവർണർ നിയമസഭയെ അടിക്കടി അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രമേയം ഭരണപക്ഷം അംഗീകരിച്ചാൽ ഗവർണർക്ക് സഭയെ അഭിമുഖീകരിക്കാൻ സാധിക്കുമായിരുന്നില്ല. പ്രമേയം അനുവദിക്കാമെന്ന് സ്പീക്കർ സമ്മതിച്ചിട്ടുണ്ട്. സ്വന്തം പ്രസംഗങ്ങളിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ പ്രമേയം അംഗീകരിക്കണം” “ലാവലിൻ വിഷയത്തിൽ ഗവർണർ പാലം ആയതായി സംശയിക്കേണ്ടിയിരിക്കുന്നു. മറ്റന്നാൾ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ന്യൂനപക്ഷങ്ങളെ പിന്നിൽ നിന്നും കുത്തിയ മുഖ്യമന്ത്രി എന്നാകും പിണറായി അറിയപ്പെടുകയെന്നും മുരളീധരൻ പറഞ്ഞു.