കോഴിക്കോട് : എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്നോ നാളെയോ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരന്‍ എംപി. നടപടി വൈകിയത് ശരിയായില്ല. ഒളിവില്‍ പോയതിലടക്കം പാര്‍ട്ടിക്ക് കടുത്ത ഭിന്നാഭിപ്രായമുണ്ട്. നേതൃത്വത്തിന്‍റെ അറിവോടെയല്ല എല്‍ദോസിന്‍റെ നടപടികളെന്നും കെ. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുകയാണ് എൽദോസ് കുന്നപ്പിള്ളിൽ. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചുവെന്നും എൽദോസ് പ്രതികരിച്ചു. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച് വക്കീലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎൽഎ ഓഫീസ് അടച്ചിട്ടില്ല. എല്ലാ ദിവസവും തുറന്നിരുന്നു. ഒരു ജീവിയെയും ഉപദ്രവിക്കാൻ തനിക്ക് കഴിയില്ല. താൻ പൂർണ്ണമായി നിരപരാധി ആണ്. പരാതിക്കാരിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും എംഎല്‍എ പ്രതികരിച്ചു. ക്രൈംബ്രാഞ്ച് സത്യം പുറത്ത് കൊണ്ട് വരുമെന്നും നിരപരാധി ആണെന്ന് തെളിയിക്കാൻ എന്‍റെ കൈയ്യിൽ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി കൂടെ നില്‍ക്കും എന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ ഉയർന്നിട്ടുള്ളത് ആരോപണം മാത്രമാണ്. ഉമ്മൻചാണ്ടി അടക്കമുള്ളവർ ആരോപണം നേരിട്ടുട്ടുണ്ട്. തനിക്ക് എതിരെ ഉയർന്നത് കളവായ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.