തിരുവനന്തപുരം : കൊവിഡ് 19 നെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്ന് കോണ്‍ഗ്രസ് എംപി കെ. മുരളീധരന്‍. കേന്ദ്ര സംസ്ഥാന സർക്കാർ ആളെ കൊല്ലുന്ന നയം സ്വീകരിക്കുകയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ചെന്നൈയിൽ മണിയൂർ സ്വദേശി ആത്മഹത്യ ചെയ്യാൻ കാരണം സംസ്ഥാന സർക്കാരിന്‍റെ നടപടികളാണ്. മരണപ്പെട്ട യുവാവ് സുഹൃത്തുക്കളോട് അവസാനം പറഞ്ഞത് നൽകുന്ന സൂചന ഇതാണെന്ന് മുരളീധരന്‍ ആരോപിച്ചു
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സ്പെഷ്യൽ തീവണ്ടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിൽ അത് ഹാജരാക്കണം. വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും ആളുകളെ ആരോഗ്യ പ്രോട്ടോകോൾ സ്വീകരിച്ച് കൊണ്ടു വരണം എന്നാണ് യുഡിഎഫ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇത് പാലിക്കുന്നില്ല. അതിൻറെ ഫലമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടാൻ കാരണം. സമൂഹ വ്യാപന സൂചനയാണ് ഇപ്പോൾ കാണുന്നതെന്നും എംപി പറഞ്ഞു.
കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ വിമര്‍ശിച്ച മേനകാ ഗാന്ധി അയടക്കമുള്ളവരെയും കെ. മുരളീധരന്‍ വിമര്‍ശിച്ചു. കാട്ടാന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് പാലക്കാടാണ്. എന്നാല്‍ കുറ്റം മലപ്പുറം ജില്ലയ്ക്കും. കേന്ദ്ര മന്ത്രിമാർ രാജ്യത്തെ ജില്ലകളെ കുറിച്ചും അതിർത്തികളെ കുറിച്ചും പഠിക്കണം. ഓരോ സ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ജില്ലയുടെ കുഴപ്പം കൊണ്ടല്ല. സംഭവങ്ങളുടെ പേരിൽ ജില്ലകളിലെ ജനങ്ങളെ അപകീർത്തിപ്പെടുത്തരുത്. കേരള ബിജെപി നേതാക്കൾ മേനക ഗാന്ധിയെ വസ്തുതകൾ മനസിലാക്കി കൊടുക്കയാണ് വേണ്ടത്. അല്ലാതെ ന്യായീകരിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. ഒരു ആന ചരിഞ്ഞതിൽ ഇടപെട്ടവർ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാതെ ആത്മഹത്യ ചെയ്ത ദേവികയുടെ കാര്യത്തില്‍ മൗനം പാലിച്ചു. ചരിഞ്ഞ പിടിയാനയോട് കാണിച്ച പരിഗണന ഇവർ ദളിത് പെൺകുട്ടിയോട് കാണിച്ചില്ലെന്നും കെ മുരളീധരന്‍ ആരോപിച്ചു.