പത്തനംതിട്ട :കെ – റെയിൽ പദ്ധതി സമ്പൂർണ്ണമായി പിൻവലിച്ച ഉത്തരവ് ഇറക്കുക, യാതൊരു അനുമതിയുമില്ലാത്ത ഈ പദ്ധതിയെ പ്രതിരോധിച്ചതിന്റെ പേരിൽ സമരക്കാർക്കെതിരെ സംസ്ഥാനത്തുടനീളം എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 24ന് നാലുമണിക്ക് കുന്നന്താനം നടക്കൽ ജംഗ്ഷനിൽ വെച്ച് നടത്താൻ കെ -റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് പരിപാടി ഉദ്ഘാടനം ചെയ്യും.
ഇതിനുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ഓഫീസുകൾ മാറ്റുകയും ചെയ്യുമ്പോഴും കേന്ദ്ര അനുമതി കിട്ടിയാലുടൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നത് ദുരൂഹമാണെന്നും ഉത്തരവ് നിലനിൽക്കുന്നതിനാൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന സർവ്വേ നമ്പറിൽ പെട്ട സ്ഥലങ്ങൾ വായ്പയ്ക്കോ ക്രയവി ക്രയത്തിനോ ഒന്നും പറ്റാത്ത തരത്തിൽ ഫ്രീസ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
യാതൊരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ തന്നെ വ്യക്തമാക്കുമ്പോൾ സ്വകാര്യഭൂമിയിൽ അന്യായമായി കടന്നു കയറിയത് പോലീസും ഉദ്യോഗസ്ഥ സംഘവുമാ ണെന്നു വ്യക്തമായിരിക്കേ അതിനെ പ്രതിരോധിച്ച സ്ഥല ഉടമകളുടെ മേൽ എടുത്തിരിക്കുന്ന കേസിന് യാതൊരു നിയമ പിൻബലവും ഇല്ലെന്നും അതുകൊണ്ടുതന്നെ അത് ഉടൻ പിൻവലിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.സമിതി ജില്ലാ ചെയർമാൻ അരുൺ ബാബു അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി, സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ, ടി.എസ്. എബ്രഹാം, എസ്. രാധാമണി, അനിൽകുമാർ അമ്പാടി, റിജോ മാമൻ, ശാന്തമ്മ അമ്പാടി എന്നിവർ പ്രസംഗിച്ചു.