തിരുവനന്തപുരം : കെ – റെയിൽ സാമൂഹിക ആഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അലൈൻമെന്റിലെ കല്ലിടൽ ഏറെക്കുറെ പൂർത്തിയായ കണ്ണൂർ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ പുനരധിവാസത്തിനുള്ള നിയമമുണ്ട്. ഈ നിയമം അനുസരിച്ചാണ് കെ – റെയിൽ പദ്ധതിക്കു വേണ്ടിയും സാമൂഹിക ആഘാത പഠനം നടത്തുന്നത്. സാമൂഹിക ആഘാത പഠനം നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നു കാണിച്ചാണ് ഇപ്പോൾ റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
കെ – റെയിലിന്റെ കല്ലിടൽ ഏറ്റവും വേഗത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന കണ്ണൂർ ജില്ലയിലാണ് സാമൂഹിക ആഘാത പഠനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. എത്രയധികം ആളുകളെ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കേണ്ടി വരും എത്രപേർക്ക് പദ്ധതിമൂലം മാറിത്താമസിക്കേണ്ടി വരും മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാകും. ഈ റിപ്പോർട്ട് അനുസരിച്ചാകും നഷ്ടപരിഹാരത്തുക അടക്കുമുള്ള പുനരധിവാസ പാക്കേജിന്റെ കാര്യങ്ങൾ സമഗ്രമായി നിശ്ചയിക്കുക. കണ്ണൂർ ജില്ലയിലാണ് കല്ലിടൽ നടപടികൾ വേഗത്തിൽ പൂർത്തിയായതിനാലാണ് അവിടെ ആദ്യം വിജ്ഞാപനം ഇറക്കിയത്.