തിരുവനന്തപുരം : മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. വ്യക്തിപരമായ അഭിപ്രായം ഉണ്ട് അത് ഹൈക്കമാൻഡിനെ അറിയിക്കും. വ്യക്തിപരമായ കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല. ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ എഫ്ബി പോസ്റ്റിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് സുധാകരൻ മറുപടി നൽകിയില്ല. കേരളത്തിനാവശ്യം കെ.സി വേണുഗോപാലിനെ പോലെ ദൂരദര്‍ശിയായ നേതാവിനെയെന്ന് കെ.സുധാകരന്‍ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ.സിക്ക് കഴിയുമെന്നും നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി വളരാന്‍ അദ്ദേഹത്തിനാകുമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുധാകരന്റെ പുതിയ നിലപാട് പ്രഖ്യാപനം. നേരത്തെ മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയാണ് യോഗ്യനെന്നായിരുന്നു സുധാകരന്റെ നിലപാട്.






























