കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയൻ തന്നെ നഗ്നനായി നടത്തിയെന്നത് എന്തോ ദുസ്വപ്നം കണ്ടുണർന്നതു മാത്രമാണെന്ന് സുധാകരന്റെ മറുപടി.
മക്കളെ തട്ടിക്കൊണ്ടു പോകാൻ താൻ പദ്ധതിയിട്ടെന്ന സ്വന്തം ജീവൻ തുടിക്കുന്ന അനുഭവം എഴുതി വായിക്കുന്നത് എന്തിനാണെന്നു ചോദിച്ച അദ്ദേഹം മുഖ്യമന്ത്രിക്കാണ് കള്ളക്കടത്ത് ഇടപാടു സംഘങ്ങളുമായി ബന്ധമെന്നും പറഞ്ഞു. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, പി.ടി. തോമസ് എംഎൽഎ തുടങ്ങിയവർക്കൊപ്പം ജില്ലാ കോൺഗ്രസ് ഓഫിസിലാണ് സുധാകരന്‍ പത്രസമ്മേളനത്തിനെത്തിയത്.
കേരളത്തിന്റെ മുഖ്യമന്ത്രി ആഞ്ഞടിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ഉന്നയിച്ച ഒരുപാട് ആരോപണങ്ങൾക്കെല്ലാം അതുപോലെ മറുപടി പറയാൻ തനിക്കു സാധിക്കില്ല. പിആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്നു പുറത്തു വന്ന പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയും ശൈലിയുമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് അതുപോലെ മറപടി പറയാനാവില്ല. വ്യക്തിപരമായും താനിരിക്കുന്ന കസേരയുടെ മഹത്വവും വെച്ച് പിണറായിയുടെ നിലവാരത്തിലേയ്ക്കു താഴാൻ സാധിക്കില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്കു മാന്യമായി മാത്രം പ്രതികരിക്കുകയാണ്. ബ്രണ്ണന്‍ കോളജില്‍ പിണറായിയുമായുള്ള സംഭവങ്ങള്‍ 1967ലേത്. പിണറായിയുമായി സംഘര്‍ഷമുണ്ടായെന്നത് സത്യം. പക്ഷേ പ്രചരിപ്പിക്കാന്‍ താല്‍പര്യമില്ല.
മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടു എന്ന ആരോപണത്തിൽ ജീവൻ തുടിക്കുന്ന സ്വന്തം അനുഭവം പങ്കുവയ്ക്കാൻ മുഖ്യമന്ത്രിക്ക് എഴുതി വായിക്കണോ? ഞാൻ അനുഭവം പറയുന്നത് എഴുതിയിട്ടല്ല. മാധ്യമ പ്രവർത്തകർ ചോദ്യം ചോദിക്കുന്നു. പേപ്പർ നോക്കി രാമായണം വായിക്കുന്നതു പോലെ അദ്ദേഹം വായിക്കുന്നു. ഈ സംഭവം ആരോടും പറഞ്ഞു എന്നു പറഞ്ഞില്ല. പകരം മരിച്ചു പോയ തന്റെ സുഹൃത്തും ഫിനാൻഷ്യറും പറഞ്ഞു എന്നാണ് പറയുന്നത്. എനിക്ക് ഫിനാൻഷ്യർ ഉണ്ടായിട്ടില്ല. മരിച്ച ആൾക്കു പേരില്ലേ സ്ഥലമില്ലേ? മുഖ്യമന്ത്രി എന്തുകൊണ്ട് പറയുന്നില്ലെന്നു പറയണം. എന്തുകൊണ്ട് പോലീസിൽ പരാതി കൊടുത്തില്ല. സ്വന്തം മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടു എന്നറിഞ്ഞാൽ ആദ്യം പോലീസിൽ പറയില്ലേ. എന്തുകൊണ്ടു കൊടുത്തില്ല? ഭാര്യയോടു പോലും പറഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാവുന്നതാണോ? മക്കൾക്കു ഭീഷണിയുണ്ടെന്നു പറഞ്ഞാൽ ആദ്യം പങ്കുവയ്ക്കുന്നതു ഭാര്യയോടാണ്. പകരം മനസിൽ വെച്ചിട്ട് കുറെ കഴിഞ്ഞ് രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുക, പേരു പറയാതിരിക്കുക. ഇത് മുഖ്യമന്ത്രിയുടെ കസേരയ്ക്കും അന്തസിനും യോജിച്ചതല്ല.
തനിക്കു വിദേശ കറൻസി ഇടപാടുണ്ടെന്നു പറയുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഭരണത്തിന്റെ സർവ സന്നാഹങ്ങളുടെയും പിൻബലത്തിൽ കള്ളക്കടത്തു നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. വലംകൈ ആയി നടന്ന സ്വപ്ന സുരേഷാണ്. പത്താം ക്ലാസ് പാസാകാത്ത ഒരു യുവതിയെ കൂടെ കൊണ്ടു നടന്നിട്ട് മാധ്യമങ്ങൾ ആരാണെന്നു ചോദിച്ചപ്പോൾ അറിയില്ലെന്നു പറഞ്ഞു. വിദേശത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും താമസിക്കുമ്പോഴും ഹോട്ടലിലും എല്ലാമുണ്ടായിരുന്ന നാലു വർഷം കൂടെ കൊണ്ടു നടന്ന ഒരാളെ അറിയില്ലെന്നു പറഞ്ഞാൽ പിണറായി വിജയനെ കൊച്ചു കുട്ടികൾ വിശ്വസിക്കുമോ? – കെ.സുധാകരൻ ചോദിക്കുന്നു.
നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കണം. ചീഞ്ഞളിഞ്ഞ വിദ്വേഷമുള്ള മനസ്സല്ല തുറന്ന മനസ്സാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. പിണറായി വെടിയുണ്ട കൊണ്ടു നടന്നത് പുഴുങ്ങിത്തിന്നാൻ ആണോ?. കള്ളവാർത്ത പ്രചരിപ്പിക്കാൻ അപാര തൊലിക്കട്ടിവേണം. തോക്കുള്ള പിണറായിയാണോ മാഫിയ അതോ തോക്കില്ലാത്ത താനാണോ മാഫിയയെന്നും സുധാകരന്‍ ചോദിച്ചു.