വയനാട് : ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരൻ. ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോൾ യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിക്കുന്നതിനായിരുന്നു ഐശ്വര്യ കേരള യാത്രയുടെ വേദി കെ സുധാകരൻ ഉപയോഗിച്ചത്. തലശ്ശേരിയിൽ നടന്ന സ്വീകരണ യോഗത്തിലായിരുന്നു രൂക്ഷമായ അധിക്ഷേപം. പ്രതിപക്ഷ നേതാവും യു ഡി എഫ് ഘടക കക്ഷി നേതാക്കളും ഉൾപ്പെട്ട വേദിയിൽ വച്ചായിരുന്നു സുധാകരന്റെ മുഖ്യമന്ത്രിക്ക് എതിരായി ആക്ഷേപം നടത്തിയത്. സുധാകരന്റെ പരാമർശത്തിന് എതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.
അതേസമയം കണ്ണൂർ ശ്രീകണ്ഠപുരത്തെ സ്വീകരണ യോഗത്തിലാണ് എ, ഐ ഗ്രൂപ്പുകാർ ഏറ്റു മുട്ടിയത്. മലയോര മേഖലയില തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ പഴിചാരിയായിരുന്നു കൂട്ട തല്ല്. കോവിഡ് പ്രോട്ടോക്കോളിന്റെ പരസ്യമായ ലംഘനമാണ് ചെന്നിത്തലയുടെ യാത്രയിൽ ഉടനീളം കണ്ടത്. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ തളിപ്പറമ്പിലെ ശ്രീകണ്ഠപുറത്തും കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പോലീസ് കേസ് എടുത്തു.