തിരുവനന്തപുരം : ഇന്നലെ നടന്ന നിയമസഭാ സമ്മേളനവും അവിശ്വാസ പ്രമേയ ചർച്ചയും പ്രഹസനമായി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം നിർഗുണമാണ്. പ്രതിപക്ഷത്തിന് തലച്ചോറിന്റെ അഭാവമുണ്ട്. യുദ്ധത്തിൽ സർക്കാരിന് സഹായകമായ നിലയാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വർണ്ണക്കടത്തിലോ അഴിമതിയിലോ മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായില്ല. ലൈഫ് മിഷൻ ചട്ടലംഘനത്തിലും ഉത്തരം ഉണ്ടായില്ല. മന്ത്രി കെ ടി ജലീലിൻ്റെ പൊള്ളയായ വിശദികരണം മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുകയായിരുന്നു. രാവിലെ കല്യാണം വൈകിട്ട് മൊഴിചൊല്ലൽ എന്നത് പോലെയാണ് പ്രതിപക്ഷത്തിന്റെ കാര്യം. രാവിലെ വിമാനത്താവള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പിന്നീട് അവിശ്വാസ വോട്ട് രേപ്പെടുത്തി. പ്രതിപക്ഷത്തിന് സർക്കാരിനെ നേരിടാനുള്ള ത്രാണിയില്ല. പിണറായിയുടെ ഐശ്വര്യമാണ് ചെന്നിത്തല. ഇവിടെ നടക്കുന്നത് ചക്കളത്തി പോരാട്ടമാണ്. മുഖ്യമന്ത്രി പ്രശ്നങ്ങളെ വർഗ്ഗീയവത്കരിക്കുകയാണ് ചെയ്യുന്നത്. അയോധ്യ പ്രശ്നം ഉയർത്തിയത് അതിനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.