തിരുവനന്തപുരം : സംസ്ഥാനത്താകെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം അധിനിവേശമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന കമ്യൂണിറ്റി കിച്ചൺ അടക്കമുള്ള പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐക്കാർ കൈക്കലാക്കി അവരാണ് ചെയ്യുന്നതെന്ന് വരുത്തി തീർത്തിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ കമ്യൂണിറ്റി കിച്ചൺ ഇപ്പോൾ പണം വാങ്ങി പൊതിച്ചോർ നൽകുന്ന ജനതാ കിച്ചണുകളാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കമ്യൂണിറ്റി കിച്ചൺ ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലാത്തവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനാണ് തുടങ്ങിയത്. എന്നാൽ അവയുടെ പ്രവർത്തനം അട്ടിമറിച്ചാണ് പണം വാങ്ങി ഭക്ഷണം നൽകുന്ന ജനതാ കിച്ചൺ തുടങ്ങിയത്. ആവശ്യക്കാർ ഓർഡർ നൽകിയാൽ ഡിവൈഎഫ്ഐക്കാർ ഭക്ഷണവുമായി വീട്ടിലെത്തും. പണം വാങ്ങി ഭക്ഷണം നൽകും. നഗരങ്ങളിൽ സിപിഎം കൗൺസിലർമാരുടെതല്ലാത്ത എല്ലാ വാർഡുകളിലെയും കമ്യൂണിറ്റി കിച്ചണുകളെയും പ്രതിരോധ പ്രവർത്തനങ്ങളെയും അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.