തിരുവനന്തപുരം : ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ട്രിപ്പിൾ ലോക്ക്ഡൗൺ സംവിധാനത്തിലേക്ക് എത്തിയ തലസ്ഥാന നഗരത്തിൽ അവശ്യസാധന വിതരണത്തിന് സംവിധാനം ഒരുക്കുമെന്ന് സര്‍ക്കാര്‍. അത്യാവശ്യ സാധനങ്ങൾ ഉണ്ടെങ്കിൽ അത് വീടുകളിലെത്തിക്കാൻ പോലീസ് സംവിധാനത്തെ ഉപയോഗിക്കാനാണ് തീരുമാനം. അവശ്യ സര്‍വ്വീസുകൾക്ക് മുടക്കമുണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും അത് സഹിച്ച് മുന്നോട്ട് പോയേ തീരു എന്നും പറഞ്ഞു.
ആഹാരം കിട്ടാതെ ലോഡ്ജുകളിലും മറ്റും കുടുങ്ങിയവര്‍ക്ക് വേണ്ട സൗകര്യത്തെ കുറിച്ച് ആലോചിക്കും . ഭക്ഷണവും വെള്ളവും വിതരണം ചെയ്യാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കും. തലസ്ഥാന നഗരം അഗ്നി പര്‍വ്വതത്തിന് മുകളിലാണെന്ന പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത് പരിഭ്രാന്തി പരത്തുകയല്ല. മറിച്ച് സാഹര്യത്തിന്‍റെ ഗൗരവം ഇനിയും ബോധ്യപ്പെടാത്തവര്‍ക്ക് അത് ബോധ്യപ്പെടുത്തുക മാത്രമെ ഉദ്ദേശിച്ചുള്ളുവെന്നും മന്ത്രി അറിയിച്ചു.