മലപ്പുറം : കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ ഓഫീസർ നിയമനം റദ്ദാക്കി. അനധികൃത നിയമനം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തിരുന്നു. പിന്നാലെയാണ് സർവകലാശാലയുടെ നിയമനം റദ്ദ് ചെയ്‌ത നടപടി. അധ്യാപകന് നിയമനമല്ല അധിക ചുമതലയാണ് നൽകിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
കാലടി സംസ്‌കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നെന്ന പരാതിയുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ലിക്കേഷൻ ഓഫീസറായി നിയമിച്ചുവെന്നാണ് ആരോപണം. വിജ്‍ഞാപനമില്ലാതെയാണ് അധ്യാപകന് ഒരു വർഷത്തേക്ക് നിയമനം നടത്തിയത്.
താൽകാലിക നിയമനങ്ങൾ പോലും നടപടി ക്രമം പാലിക്കാതെ സർവകലാശാലയിൽ നടത്താറില്ല. ഇത് സംബന്ധിച്ച വാർത്ത നൽകിയിരുന്നു. അതിനു പിന്നാലെയാണ് പബ്ലിക്കേഷൻ ഓഫീസർ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള കാലടി സംസ്‌കൃത സർവകലാശാലയുടെ നടപടി. ഇതൊരു നിയമനമല്ല പകരം അധ്യാപകന് അധിക ചുമതലയാണ് നൽകിയതെന്ന് സർവകലാശാലയുടെ വിശദീകരണം.
പബ്ലിക്കേഷൻ വിഭാഗം ശക്തിപ്പെടുത്താനായി ഓഫിസറെ നിയമിക്കാൻ സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തത് ഓഗസ്റ്റ് മുപ്പതിനാണ്. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെ ഈ തസ്തികയിൽ നിയമനം നടത്തി റജിസ്ട്രാർ തിങ്കളാഴ്ച ഉത്തരവിറക്കുകയായിരുന്നു. തസ്തികയുടെ അധിക ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കുന്നതായും ഉത്തരവിലുണ്ട്. ഉത്തരവിറങ്ങിയ ശേഷമാണ് നിയമനവിവരം സിൻഡിക്കറ്റ് അംഗങ്ങൾ പോലുമറിഞ്ഞത്.