കോന്നി : കലഞ്ഞൂരിൽ തടി മില്ലിന് തീ പിടിച്ച് വന്‍ നാശനഷ്ടം. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള കിളിത്തട്ടിൽ എന്ന തടിമില്ലിനാണ് തീ പടർന്ന് പിടിച്ചത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ഒരു വർഷത്തോളമായി പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നു തടിമില്ല്. ഇതിനാൽ തന്നെ എവിടെ വൈദുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.
ഏകദേശം ഒരു കോടി രൂപയിലേറെ നാശ നഷ്ടം ഉണ്ടായതായി ഉടമ വിക്രമൻ കിളിത്തട്ടിൽ പറയുന്നു. മില്ലിനുള്ളിൽ കൂട്ടി ഇട്ടിരുന്ന തടികൾ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. കോന്നി, അടൂർ, പുനലൂർ എന്നിവടങ്ങളിൽ നിന്നായി ആറ് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തടിമില്ല് പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നതിനാൽ മില്ലിന്റെ ലൈസൻസ്, ഇൻഷുറൻസ് കാലാവധികൾ പുതുക്കിയിരുന്നില്ലെന്നും ഉടമ പറയുന്നു.