തിരുവനന്തപുരം: കളിയിക്കാവിള കൊലക്കേസിലെ മുഖ്യപ്രതികൾ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും ഇന്ന് തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇരുവർക്കുമായി തമിഴ്നാട് പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ കുഴിത്തറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുമായി ഇന്ന് കളിയിക്കാവിള ചെക്ക്പോസ്റ്റിൽ എത്തി തെളിവെടുപ്പ് നടത്തിയേക്കും. തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘമാകും ഇവരെ ചോദ്യം ചെയ്യുക. കുറ്റം സമ്മതിച്ചെങ്കിലും ഗൂഡാലോചനയെ കുറിച്ചോ, സഹായം നൽകിയവരെ കുറിച്ചോ ഇവർ വിവരം നൽകിയിട്ടില്ല. കൊലപാതകത്തിന് ഉയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷയെയും പോലീസ് അറസ്റ്റ് ചെയ്‍തിരുന്നു. പ്രതികൾ ഉൾപ്പെട്ട അൽ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഐഎസിൽ ചേർന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്നുദ്ദീൻ ഖ്വാജയുമായി ചേർന്ന് അൽ ഉമ്മയുടെ പ്രവർത്തനം ഏറ്റെടുത്തെന്ന് എഫ്ഐആറിലുണ്ട്. ഹിന്ദുമുന്നണി നേതാവ് സുരേഷിന്റെ കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിൽ നിന്ന് ആറ് വർഷം മുമ്പ് പ്രവർത്തനം കർണാടകത്തിലേക്കും ദില്ലിയിലേക്കും മാറ്റി. ഹിന്ദു സംഘടനാ നേതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ വധിക്കാനുളള ആസൂത്രണം ബെംഗളൂരുവിലെ മെഹബൂബ് പാഷയുടെ വീട് കേന്ദ്രീകരിച്ച് നടന്നു.
എഎസ്എയുടെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പുതുതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. അന്വേഷണം ദക്ഷിണേന്ത്യയിൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു.