പാലക്കാട് : കൽപാത്തിയിൽ രഥപ്രയാണത്തിന് ഇന്ന് തുടക്കം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 200 പേർക്ക് രഥം വലിക്കാൻ അനുമതി. കൽപാത്തി ഗ്രാമത്തിലേക്ക് ഇന്നുമുതൽ പതിനാറ് വരെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് കൽപാത്തി രഥോത്സവം നടത്താൻ വെള്ളിയാഴ്ച ഉപാധികളോടെ സർക്കാർ അനുമതി നൽകിയിരുന്നു. പുറമേനിന്നുള്ളവർക്ക് ആഘോഷത്തിൽ പങ്കെടുക്കാനാവില്ല.
രണ്ട് ഡോസ് വാക്‌സിൻ എടുത്ത കൽപാത്തിയിലെ ആളുകൾക്കുമാത്രമാണ് ഉത്സവത്തിൽ പങ്കെടുക്കാൻ അനുമതി. റോഡുകൾ ബാരിക്കേഡ് വെച്ച് തടയും. മുഴുവൻ സമയവും പോലീസ് സാന്നിധ്യമുണ്ടാകും. രണ്ടാം ദിനമായ ശനിയാഴ്‌ച പുതിയ കൽ പാത്തി മന്തക്കര ഗണപതി ക്ഷേത്രത്തിൽ രഥാരോഹണം നടക്കും. മൂന്നാം ദിനത്തിൽ പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. 17ന് രാവിലെ പത്തോടെ കൽപാത്തി രഥോത്സവത്തിന് കൊടിയിറങ്ങും.