കണ്ണൂർ : കണ്ണൂർ പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ. ഇന്ന് മാത്രം ലഭിച്ചത് 15 പരാതികളാണ്. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം. ഇന്ന് ലഭിച്ച പതിനഞ്ച് പരാതികളിൽ ഏഴെണ്ണം വിദേശത്ത് നിന്നാണ്. ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തിരിച്ചു കൊടുത്തില്ലെന്നാണ് പരാതി. എന്നാൽ പലർക്കും പണം തിരിച്ചു വേണം എന്നു മാത്രമാണ് ആവശ്യം. അതിനാൽ ചില പരാതികളിൽ കൂടുതൽ പരിശോധന നടത്തിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ.
ജ്വല്ലറിക്കെതിരായ പരാതികളുടെ എണ്ണം 21 ആയി.ആറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഭിച്ച പരാതികൾ പ്രകാരം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ നിഗമനം. ഡയറക്ടർമാരിൽ ചിലർ വിദേശത്താണ്. ഇവരെ ചോദ്യം ചെയ്യണമെന്ന് പോലീസ് പറഞ്ഞു. ജ്വല്ലറി എം. ഡി പി.കെ മൊയ്തു ഹാജി ഒളിവിലാണെന്നാണ് സൂചന. 2016 മുതൽ 2019 വരെ പയ്യന്നൂരിലെ പെരുമ്പയിൽ പ്രവർത്തിച്ച അമാൻ ഗോൾഡ് ജ്വല്ലറിയാണ്ഫാഷൻ ഗോൾഡ് മാതൃകയിൽ തട്ടിപ്പ് നടത്തിയത്. 2019ൽ ജ്വല്ലറി അടച്ച ശേഷം നിക്ഷേപകർക്ക് പണം തിരികെ കിട്ടിയില്ല. തുടർന്ന് ജ്വല്ലറി എം.ഡി പികെ മൊയ്തു ഹാജി നേരിട്ടെത്തി പണം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിക്കാതായതോടെയാണ് നിക്ഷേപകർ പോലീസിനെ സമീപിച്ചത്.