കണ്ണൂർ : കണ്ണൂരിലെ കൊവിഡ് രോഗികളുടെ വിവരങ്ങളും പുറത്തായി. പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഗൂഗിൾ മാപ്പ് ലിങ്കിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. കണ്ണൂർ സൈബർ സെൽ വിഭാഗമാണ് ലിങ്ക് തയ്യാറാക്കിയത്. രോഗികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ മാപ്പിൽ ലഭ്യമാക്കിയിരുന്നു. മാപ്പ് തുറക്കാൻ പാസ് വേഡ് പോലും വേണ്ടിയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. വിവരങ്ങൾ ചോർന്നതായി ജില്ലാ കളക്ടർ ടി. വി സുഭാഷ് സ്ഥിരീകരിച്ചു. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വിവരം പുറത്തായതോടെ ലിങ്ക് ഡിലീറ്റ് ചെയ്തു. എങ്ങനെയാണ് ഇത് ചോർന്നതെന്ന് അന്വേഷിക്കുകയാണെന്ന് സൈബർ സെൽ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ എറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. നിലവിൽ 54 പേരാണ് കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 110 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. നിലവിൽ 2720 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 114 പേർ ആശുപത്രിയിലും 2606 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കാസർഗോട്ടെ കൊവിഡ് രോഗികളുടെ വിവരങ്ങളും നേരത്തെ ചോർന്നിരുന്നു. കാസർഗോട്ടെ കൊവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്നാണ് സൂചന. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡാറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കമ്പനിയാണിത്. സഞ്ജയ് റൗത് കുമാർ , തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ.