സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണ് കന്യാകുമാരി. കന്യാകുമാരിയിലെ ക്ഷേത്രവും വിവേകാനന്ദപ്പാറയും തിരുവുള്ളവർ പ്രതിമയും കടലും കാഴ്ചയുമെല്ലാമായി ഒരു ദിവസം വേണ്ടുവോളം ആസ്വദിക്കാനായി എല്ലാം കന്യാകുമാരിയിലുണ്ട്. എന്നാൽ അടുത്ത യാത്ര അവിടേക്ക് ആയിക്കോട്ടെ അല്ലേ? അതും നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസിൽ തന്നെ ആയാൽ എങ്ങനെയിരിക്കും? തകർക്കില്ലേ? അങ്ങനെയെങ്കിൽ കൊല്ലം കെഎസ്ആർടിസിയുടെ ഒക്ടോബർ ഒന്നിനുള്ള പാക്കേജിൽ കന്യാകുമാരിയിലേക്ക് യാത്ര തിരിക്കാം. ഈ യാത്രയ്ക്കൊരു പ്രത്യേകതയുണ്ട്, കന്യാകുമാരി മാത്രമല്ല ഈ യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാനാകുക. തൃപ്പരപ്പ് വെള്ളച്ചാട്ടവും പത്മനാഭസ്വാമി കൊട്ടാരവുമെല്ലാം മതിയാവോളം കണ്ട് മടങ്ങാൻ ആകും. യാത്രയെ കുറിച്ച് വിശദമായി തന്ന അറിയാം.
കൊല്ലത്ത് നിന്ന് ബസ് എടുത്താൽ ആദ്യം പോകുന്നത് തൃപ്പരപ്പ് വെളളച്ചാട്ടത്തിലേക്കാണ്. കന്യാകുമാരി യാത്രയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് തൃപ്പരപ്പ്. പ്രസിദ്ധമായ താമ്രഭരണി നദിയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടമുള്ളത്. കോതയാർ നദിയിൽ നിന്നും വരുന്ന വെള്ളം 50 അടി താഴ്ചയിലേക്ക് പതിക്കുന്നതാണ് വെള്ളച്ചാട്ടത്തിന്റെ കാഴ്ച. വനഭംഗിയിൽ പാൽ നുരപോലെ താഴേക്കൊഴുകുന്ന വെള്ളച്ചാട്ട കാഴ്ചയുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആകാത്തതാണ്. വെള്ളച്ചാട്ടത്തിൽ ആവോളം കളിക്കാനും കുളിക്കാനുമൊക്കെ അവസരമുണ്ട് കേട്ടോ. ഇതിന് ശേഷം യാത്ര നേരെ പത്മനാഭപുരം കൊട്ടാരത്തിലേക്കാണ്. കന്യാകുമാരിയിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
പതിനെട്ടാം നൂറ്റാണ്ടുവരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. സംസ്ഥാനം പുനഃസംഘടിപ്പിച്ചപ്പോഴാണ് കൊട്ടാരം കന്യാകുമാരിയിൽ ആയത്. കേരളത്തിന്റെ തനത് വാസ്തുശൈലിയാണ് ഈ കൊട്ടാരം. കൊട്ടാരകാഴ്ചകൾ കണ്ട് കഴിഞ്ഞാൽ ഭക്ഷണവും കഴിച്ച് ഇനി വണ്ടി പോകുന്നത് കന്യാകുമാരിയിലേക്കാണ്. ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംഗമ സ്ഥലമാണ് കന്യാകുമാരി.ഇവിടെയുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നാണ് സ്ഥലത്തിന് കന്യാകുമാരി എന്ന പേര് വരാൻ കാരണം. ഇവിടുത്തെ ആദ്യ കാഴ്ചയും ഈ കുമാരി അമ്മൻ ക്ഷേത്രം തന്നെ. നിത്യകന്യകയാണ് ഇവിടുത്തെ ദേവി എന്നാണ് വിശ്വാസം. ഇവിടെ എത്തി പ്രാർത്ഥിച്ചാൽ വിവാഹം കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രദർശനം കഴിഞ്ഞാൽ ഇനി നേരെ വിവേകാനന്ദപ്പാറയിലേക്കാണ്. കന്യാകുമാരിയിലെ വാവതുറൈ മുനമ്പിൽ നിന്നും കടലിലേക്ക് 500 മീറ്റർ അകലെയായാണ് വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത്.ഇവിടെയുള്ള വിവേകാനന്ദ പ്രതിമയ്ക്ക് 17 മീറ്റർ ഉയരമാണ് ഉള്ളത്. ഇതിന് സമീപത്തായി മറ്റൊരു പാറയിൽ തിരുവള്ളുവർ പ്രതിമയും ഉണ്ട്. ക്ഷേത്രങ്ങളുടെ മാതൃകയിൽ തീർത്ത സ്മൃതി മണ്ഡപവും ഇവിടെയുണ്ട്. ഈ കാഴ്ചകൾ എല്ലാം ആസ്വദിച്ച് കഴിഞ്ഞ് വൈകീട്ടത്തെ അസ്തമയും കണ്ട് കഴിഞ്ഞാൽ മാത്രമേ തിരിച്ച് കൊല്ലത്തേക്ക് ബസ് എടുക്കുകയുള്ളു. യാത്രാ ചെലവ് 770 രൂപയാണ്. ഭക്ഷണവും എൻട്രി ഫീസുമെല്ലാം യാത്രക്കാർ തന്നെയാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്-9747969768,9496110124