കൊണ്ടോട്ടി : കരിപ്പൂർ സ്വർണക്കടത്ത് കവർച്ചക്കേസ് പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച യുവാവടക്കം നാലുപേർ പിടിയിൽ. മുക്കം കൊടിയത്തൂർ സ്വദേശി എല്ലേങ്ങൽ അലി ഉബൈറാൻ (24), സഹോദരൻ ഉബൈദ് അക്തർ (19), പരപ്പൻപൊയിൽ സ്വദേശി കുന്നുമ്മൽ ഗസ്വാൻ ഇബിൻ റഷീദ്(20), മുക്കം പുതിയോട്ടിൽ അർഷാദ് (24) എന്നിവരെയാണ് പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 31 ആയി. പതിനഞ്ചോളം വാഹനങ്ങളും പിടിച്ചെടുത്തു. ചില പ്രതികൾ മുംബൈയിലേക്കു കടന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം അങ്ങോട്ടുതിരിച്ചിട്ടുണ്ട്. കൊടുവള്ളി വാവാട് സ്വദേശി സുഫിയാന്റെ നേതൃത്വത്തിൽ, സ്വർണക്കടത്തിനു തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിൽനിന്നാണ് ഇവരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. വാഹനത്തിന്റെ നമ്പർഅടക്കമുള്ള വിവരങ്ങൾ ഗ്രൂപ്പിലുണ്ടായിരുന്നു. ഒളിവിൽപ്പോയ പ്രതികൾക്ക് സൗകര്യങ്ങൾ നൽകിയതിനും കേസിലുൾപ്പെട്ട വാഹനം ഒളിപ്പിച്ചതിനുമാണ് അലി ഉബൈറാനെ അറസ്റ്റുചെയ്തത്.
ഇയാളുടെ സഹോദരൻ ഉബൈദ് അക്തറും ഗസ്വാൻ ഇബിൻ റഷീദും അർഷാദും സംഭവംനടന്ന ജൂൺ 21 ന് കരിപ്പൂരിൽ എത്തിയിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുവിവരങ്ങളും വിദേശയാത്രാബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. കേസിലുൾപ്പെട്ടവർക്ക് വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റിസോർട്ടുകളിലും മറ്റും ഒളിവിൽക്കഴിയാൻ സൗകര്യമൊരുക്കിയവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. ഡി.വൈ.എസ്.പി കെ.അഷ്റഫ്, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, പി.അബ്ദുൾ അസീസ്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ്, എ.എസ്.ഐ ബിജു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.