കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർക്കിടക വാവുബലി കേന്ദ്രങ്ങളായ മുരിങ്ങമംഗലം ക്ഷേത്രക്കടവ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവ് എന്നിവിടങ്ങളിലെ കർക്കിടക വാവുബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രളയത്തിൽ അച്ചൻകോവിൽ നദി കരകവിഞ്ഞതോടുകൂടി ബലിയിടുന്ന പ്രദേശങ്ങളിൽ ചെളിയും മാലിന്യവും അടിഞ്ഞുകൂടിയിരുന്നു. ഈ പ്രദേശങ്ങളിൽ കോന്നി ഗ്രാമപഞ്ചായത്തിന്റെയും അഗ്നിശമന സേനയുടെയും പഞ്ചായത്ത് തയ്യാറാക്കിയ വിദഗ്ധരുടെയും നേതൃത്വത്തിൽ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യവും ചെളിയും പൂർണ്ണമായും നീക്കം ചെയ്തു. നദിയിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലേയും കാട് നീക്കം ചെയ്യുകയും നദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യമായതിനാൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചുകൊണ്ട് സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
പോലീസ്, അഗ്നിശമനസേന എന്നിവരുടെ സാന്നിദ്ധ്യം പ്രദേശത്ത് ബലിതർപ്പണം തീരുന്നതുവരെ ഉണ്ടാവണമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, വൈസ് പ്രസിഡന്റ് ശോഭാ മുരളി, ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത ബിജു, ഇന്ദുകല വി, ഐവാൻ വകയാർ, സുജിത്ത് ബാലഗോപാൽ, പ്രവീൺ പ്ലാവിളയിൽ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി.വിനോദ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.






























