ബെംഗളൂരു: കർണാടകയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് പാർട്ടിക്കുള്ള സന്ദേശമാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനുമായ ഡി.കെ ശിവകുമാർ. ബിജെപിയോട് തോറ്റ ബംഗളൂരു റൂറലിൽ കോൺഗ്രസ് ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി . “ഞാൻ കുറഞ്ഞത് 14 സീറ്റുകളെങ്കിലും പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഞങ്ങൾക്ക് 25 ൽ ഒമ്പത് മാത്രമാണ് ലഭിച്ചത്. ഞങ്ങൾക്ക് ബെംഗളൂരു റൂറൽ നഷ്ടപ്പെട്ടു, അത് ഞങ്ങൾക്കുള്ള സന്ദേശമാണ്. 2019ലെ തെരഞ്ഞെടുപ്പിലെ ഒരു സീറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഒമ്പത് സീറ്റുകളാണ് ഞങ്ങൾക്ക് ലഭിച്ചത് എന്നതും നിരീക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം ഞങ്ങൾ പരിശോധിക്കും.” അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്ത് മോദി തരംഗമില്ലെന്നും ശിവകുമാർ പറഞ്ഞു. ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും 400 കിട്ടിയില്ല. ബി.ജെ.പിക്ക് 250 സീറ്റ് പോലും നേടാനായില്ല. ഈ രാജ്യത്ത് മോദി തരംഗമില്ല. അവർക്ക് അയോധ്യ പോലും നഷ്ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
ബെംഗളൂരു റൂറലിൽ, വൊക്കലിഗയുടെ മറ്റൊരു മുഖമായ ഡികെ സുരേഷിനെതിരെ പോരാടാൻ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ അനന്തരവനും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനുമായ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള സിഎൻ മഞ്ജുനാഥിനെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലമായിരുന്നെങ്കിലും 2,69,647 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മഞ്ജുനാഥ് വിജയിച്ചു. എന്നാൽ, ദക്ഷിണ കർണാടകയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ബി.ജെ.പി നിലനിർത്തിയെങ്കിലും കല്യാണ കർണാടക മേഖല നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.കർണാടകയിൽ നിന്ന് കോൺഗ്രസ് നേടിയ ഒമ്പത് സീറ്റുകളിൽ അഞ്ചെണ്ണം കല്യാണ കർണാടക മേഖലയിൽനിന്നുള്ളവയാണ്.