തൃശ്ശൂര്‍ : അഫ്ഗാനിസ്ഥാനില്‍ എട്ടുവര്‍ഷം പ്രാണന്‍ പണയപ്പെടുത്തിയുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച ജഗദീശന്‍ പൊട്ടിപ്പൊളിഞ്ഞ വീട് നന്നാക്കാന്‍പോലും പണമില്ലാതെ വലയുന്നു. പ്രവര്‍ത്തനപ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍നിന്ന് നിക്ഷേപകര്‍ക്ക് ആഴ്‌ചയില്‍ കിട്ടുന്നത് 10,000 രൂപ മാത്രമാണ്. കഴിഞ്ഞയാഴ്‌ചയായിരുന്നു ജഗദീശന്റെ ഭാര്യയുടെ പ്രസവം. അതിന് പണം കണ്ടെത്താന്‍പോലും കടം വാങ്ങേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു.
കൈയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് വീടിന്റെ അറ്റകുറ്റപ്പണിക്കായി ഓടും മരങ്ങളും സിമന്റും വാങ്ങിവെച്ചു. അതിനുശേഷം ബാങ്കില്‍നിന്ന് നിക്ഷേപം പിന്‍വലിച്ച് നല്ലരീതിയില്‍ പുനര്‍നിര്‍മാണം നടത്താനിരിക്കെയാണ് നിക്ഷേപം പിന്‍വലിക്കലിന് നിയന്ത്രണം വന്നത്. മൂര്‍ക്കനാട് കിഴുത്താണി ജഗദീശന്‍ (50) 2007-ല്‍ ആണ് അമേരിക്കന്‍ കമ്പനിയുടെ ജീവനക്കാരനായി അഫ്ഗാനിസ്താനിലെത്തിയത്. 2015 ജൂലായ് 18-ന് ഘാസ്നിയിലുണ്ടായ വലിയ ആക്രമണത്തില്‍നിന്ന് തലനാരിഴയിടയ്ക്കാണ് ജഗദീശന്‍ രക്ഷപ്പെട്ടത്.
ആ വര്‍ഷംതന്നെ തിരിച്ചുപോന്നു. കമ്പനി നേരിട്ട് ഇരിങ്ങാലക്കുടയിലെ പൊതുമേഖലാ ബാങ്കിലേക്കാണ് ജഗദീശന്റെ ശമ്പളം അയച്ചിരുന്നത്. നാട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ അയല്‍വാസിയായ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണ് നിക്ഷേപം കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ മൂര്‍ക്കനാട് ശാഖയിലേക്ക് മാറ്റിയത്. ചെറുതല്ലാത്ത, സുരക്ഷിതമായ നിക്ഷേപം ഉണ്ടായിരുന്നതിനാല്‍ മക്കളുടെ പഠനസൗകര്യത്തിന് തൃശ്ശൂര്‍ നഗരത്തില്‍ വാടകവീട്ടിലേക്ക് താമസം മാറ്റി. ചെറിയ ബിസിനസും തുടങ്ങി.
കോവിഡുകാലത്ത് ബിസിനസ് നഷ്ടമായി. വരുമാനമില്ലാതെയും ബാങ്കില്‍നിന്ന് നിക്ഷേപം എടുക്കാനാകാതെയും വന്നതോടെ വാടകയ്ക്കുപോലും വഴിമുട്ടി താമസം തിരികെ മൂര്‍ക്കനാട്ടെ വീട്ടിലേക്ക് മാറ്റി. ഈ വീടാണ് പുതുക്കിപ്പണിയാന്‍പോലും സാധിക്കാതെ കിടക്കുന്നത്. നാല് മക്കളുണ്ട് ജഗദീശന്. ഓട്ടിസമുള്ള മൂത്തകുട്ടിയുടെ ചികിത്സയ്ക്ക് വലിയ ചെലവുണ്ട്. ഇതുപോലും കഴിയാത്ത അവസ്ഥയിലാണ്