ഏനാദിമംഗലം : കാരുവയൽ-പൂതങ്കര കനാൽ റോഡ് തകർന്ന് തരിപ്പണമായി. റോഡിന്റെ മിക്ക ഭാഗങ്ങളും പൂർണമായി ഇളകിക്കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശത്തുള്ളവരുടെ യാത്രകളെല്ലാം ഈ മലിനജലത്തിലൂടെയാണ്. റോഡിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യവും വെള്ളവും എല്ലാം ഇവിടേക്കാണ് ഒഴുക്കുന്നത്. ഒപ്പം കല്ലട പദ്ധതി കനാലിൽനിന്നുളള ഊറ്റുവെള്ളവും. ബണ്ട്‌റോഡിൽ നേരത്തെ ഈ വെള്ളം ഒഴുക്കുന്നതിനായി ഓട റോഡിന്റെ ഒരരികിൽ നിർമിച്ചിരുന്നു. കാട് കയറിയും ചെളി നിറഞ്ഞും മണ്ണിട്ടും ഇപ്പോൾ ഓട ഇവിടില്ല. ഒന്നര കിലോമീറ്റർ ദൂരത്തിൽ കനാലിന്റെ അരികിൽ കൂടി ഓട നിർമാണം നടത്തിയാൽ തന്നെ ഈ പ്രശ്നത്തിന് വലിയ പരിഹാരമാകും.
കനാലിന്റെ അരികുകൾ വൃത്തിയാക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ സ്യഷ്ടിക്കുന്നതുപോലെ ഈ ഭാഗത്ത് തൊഴിലുറപ്പിൽ ഓട നിർമാണം പ്രത്യേക പദ്ധതി ആക്കി മാറ്റിയാൽ തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിക്കുകയും നാട്ടുകാർ വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമാകുകയും ചെയ്യും. റോഡിലൂടെ ശക്തമായി വെള്ളമൊഴുകുന്നത് കാരണം നിരവധി ഭാഗങ്ങളിൽ കനാലിനോട് ചേർന്ന റോഡിന്റെ ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിൽ കിടക്കുകയുമാണ്.





























