കാസർകോട്: വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ. കാസർകോട് കനകപ്പള്ളി സ്വദേശി സലീമാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് ബേക്കറി പൂട്ടിച്ചു. വിവാഹ വാർഷികാഘോഷത്തിനായി വാങ്ങിയ കേക്ക് കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ കഴിച്ച ശേഷമാണ് അതിൽ പൂപ്പൽ ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി ബേക്കറിയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടിയത്. അതേസമയം കേക്ക് കഴിച്ച 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാത്രിയാണ് സംഭവം.
വിവാഹ വാർഷികത്തിനു സലീമിന്‍റെ ബന്ധുക്കൾ സമ്മാനമായി കേക്ക് വാങ്ങിച്ചു നൽകുകയായിരുന്നു. കേക്ക് മുറിച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം തോന്നി പരിശോധിച്ചു. തുടർന്നാണ് പൂപ്പൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വെള്ളരിക്കുണ്ട് ഹെൽത് ഇൻസ്‌പെക്ടർ ഭക്ഷ്യ വിഷബാധ ഉണ്ടെന്നു കണ്ടെത്തി. ബേക്കറി പ്രവർത്തിക്കുന്ന സ്ഥലം കിനാനൂർ – കരിന്തളമായതിനാൽ ഇവിടെയുള്ള ആരോഗ്യ വിഭാഗം ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ കണ്ടെത്തി. തുടർന്ന് നോട്ടീസ് നൽകി പൂട്ടിക്കുകയായിരുന്നു.
കേക്കിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവം പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.




























