കാസർഗോഡ് : ഇൻഡ്രോ – കാസർഗോഡിൻ്റെ അതിർത്തി ഗ്രാമങ്ങളിലെ റോഡ് മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തിയ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് മണ്ണുമാറ്റാൻ ധാരണയിലായതായും മുഖ്യമന്ത്രി പറഞ്ഞു.
കർണാടക സർക്കാർ മണ്ണിറക്കി റോഡുകളിൽ തടസ്സമുണ്ടാക്കുന്നത് കാരണം അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയാണ്. അതിര്‍ത്തികളില്‍ മണ്ണു കൊണ്ടിട്ട് ഗതാഗതം തടയുന്ന കര്‍ണാടക സര്‍ക്കാരിൻ്റെ സമീപനം കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിർത്തി ഗ്രാമങ്ങളിലെ റോഡുകൾ മണ്ണിട്ട് മൂടിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്ത് വന്നു.
സർക്കാർ തലത്തിൽ ഇടപ്പെട്ട് അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഇരുവരും ആവശ്യപ്പെട്ടു. അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും ആശുപത്രികളെയും മറ്റ് അവശ്യസേവനങ്ങളേയും ആശ്രയിക്കുന്നത് കർണാടകയെയാണ്. കർണാടക അതിർത്തി അടച്ചതോടെ നൂറുകണക്കിന് രോഗികൾ ദുരിതത്തിലായി.