ന്യൂഡൽഹി: ശശി തരൂര്‍ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. തരൂരിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്ക് ആശയവും നയപരിപാടികളുണ്ട്. ഏതെങ്കിലും നേതാവ് പറയുന്നതുകൊണ്ട് അത് മാറ്റാറില്ല. ഏത് നേതാവ് പറഞ്ഞാലും പ്രവർത്തകസമിതി എടുക്കുന്ന തീരുമാനവുമായി മുന്നോട്ടുപോവും. അതിൽനിന്ന് വ്യതിചലിക്കുന്നവരുടേത് വ്യക്തിപരമായ അഭിപ്രായമാണ്. കെ സി വേണുഗോപാൽ പറഞ്ഞു.
കമ്യൂണിസ്റ്റ് ആശയങ്ങൾ പണയംവെച്ച് അധികാരത്തിനു വേണ്ടി മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന സർക്കാരാണിത്. പിഎംശ്രീ പദ്ധതി ഒപ്പിടുന്നതിൽ ഇടനിലക്കാരനായി നിന്നെന്ന് രാജ്യസഭയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത് വാസ്തവ വിരുദ്ധമാണെങ്കിൽ ജോൺ ബ്രിട്ടാസിന് പ്രിവിലേജ് നോട്ടീസ് നൽകാമായിരുന്നു. അത് ചെയ്യാത്തത് പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടിയിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ബാധിക്കില്ലെന്നും അദേഹം പറഞ്ഞു.





























