മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഏകകണ്ഠമായാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എതിർപ്പ് അറിയിച്ചപ്പോൾ അൻവറുമായി സംസാരിച്ചു. മുന്നണി പ്രവേശം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിരുന്നു. അൻവർ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് കരുതി. അൻവർ ഉന്നയിച്ച പല വിഷയങ്ങളും യുഡിഎഫ് പണ്ടുമുതലേ ഉയർത്തിയ വിഷയങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫിനോട് വിയോജിപ്പുള്ളവരെ ഒന്നിച്ചു നിർത്തണമെന്ന് കരുതി. അൻവറിനെ ചേർത്തു നിർത്തണം എന്നായിരുന്നു യുഡിഎഫ് ആഗ്രഹിച്ചത്. അൻവറിനെ കൂടെ നിർത്തി മുന്നോട്ട് പോകണമെന്നാണ് കരുതിയത്. ചർച്ചകൾകൊണ്ട് അർത്ഥമില്ലെന്ന് മനസ്സിലായി. യുഡിഎഫിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ് ചർച്ച ഇല്ലെന്ന് തീരുമാനിച്ചത്. നിലമ്പൂരിൽ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ്. നിലമ്പൂരിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ആരു വന്നാലും രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നത്. താനും കുഞ്ഞാലിക്കുട്ടിയും പല തവണ അൻവറുമായി സംസാരിച്ചു. യുഡിഎഫ് നിലപാട് പലതവണ അൻവറിനെ അറിയിച്ചതാണ്. എന്നാൽ അൻവറിൻ്റെ ഭാഗത്ത് നിന്നു അനുകൂല സമീപനമുണ്ടായില്ല.
രാഷ്ട്രീയ മത്സരം എൽഡിഎഫിനാണ് വെല്ലുവിളി. യുഡിഎഫിന് ഒരു ആശങ്കയുമില്ല. അൻവറുമായി ഇനി ഒരു ചർച്ചയ്ക്കുമില്ല. കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുട്ടിയല്ലേ, അതിനെ അങ്ങനെ കണ്ടാൽ മതിയെന്ന് രാഹുൽ തന്നെ പറഞ്ഞല്ലോ. അൻവറിനെ കുറച്ചു കാണുന്നില്ല. പക്ഷേ നിലമ്പൂരിലേത് രാഷ്ട്രീയമാണ്. അൻവറിന്റെ സ്ഥാനാർഥിത്വം യുഡിഎഫിനെ ബാധിക്കേണ്ട സാഹചര്യം നിലമ്പൂരിൽ ഇല്ല. സ്ഥാനാർഥി ദാരിദ്ര്യമുള്ള പാർട്ടിയാണ് സിപിഎം എന്നു കരുതുന്നില്ല. സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ കാര്യമാക്കണ്ട. കുട്ടികൾ അല്ലേ. ഭരണത്തിൻ്റെ വിലയിരുത്തലാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.