ആലപ്പുഴ: ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞ സർക്കാർ അത് ഇതുവരെ വിതരണം ചെയ്തില്ലെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. ശശി തരൂർ ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറുടെ നടപടിയെയും വിമർശിച്ചു. ക്ഷേമപെൻഷന് എല്ലാവർക്കും അവകാശം ഉണ്ടെന്നും കുടിശ്ശികയാക്കി വെക്കുന്ന പെൻഷൻ തുക തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താൻ വിമർശിച്ചതെന്നും കെസി വേണുഗോപാൽ വിമർശിച്ചു. അതിന് എന്തെല്ലാം കോലാഹലങ്ങളായിരുന്നു? തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഈ മാസത്തെ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സർക്കാർ അത് ഇതുവരെ വിതരണം ചെയ്തിട്ടില്ല.
നിലമ്പൂരിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ക്ഷേമ നിധി ബോർഡ് പെൻഷൻ ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. ഇത് ജനത്തെ കബളിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ഇക്കാര്യത്തിൽ പരാതി നൽകുന്നത് ആലോചിക്കുമെന്നും കെസി പറഞ്ഞു. അൻവർ വിഷയത്തിലെ ചോദ്യത്തോട് യുഡിഎഫിൽ ചർച്ച ചെയ്യേണ്ട കാര്യമെന്ന് പറഞ്ഞ് കെസി വേണുഗോപാൽ ഒഴിഞ്ഞു. ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറുടെ നടപടിയെ വിമർശിച്ച അദ്ദേഹം സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ട പദവിയല്ല ഗവർണറുടേതെന്ന് ചൂണ്ടിക്കാട്ടി. ഗവർണർ ഇങ്ങനെ പെരുമാറിയാൽ എന്താകും അവസ്ഥ? ഗവർണറുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി രാഷ്ട്രപതിക്ക് പരാതി നൽകണം. എന്തുകൊണ്ട് കൊടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.