തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ സര്‍ക്കാര്‍ നേരിട്ടത് ശത്രുതാ മനോഭാവത്തോടെയെന്ന് എം.വിന്‍സെന്റ് എംഎല്‍എ. വിഴിഞ്ഞം സമരവും തുറമുഖ നിർമാണവും സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വിന്‍സെന്റ്. സര്‍ക്കാര്‍ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. ചര്‍ച്ചകള്‍ തുടങ്ങിയത് ഉപരോധ സമരം തുടങ്ങിയശേഷമാണ്. സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്.
വിഴിഞ്ഞത്തേത് ആരും കരഞ്ഞുപോകുന്ന സാഹചര്യമാണ്. എം.വിന്‍സെന്റ് കരയുന്നുവെന്ന് ഭരണപക്ഷത്തുനിന്ന് കമന്റുയര്‍ന്നു. കരയാനും ഒരു മനസ്സുവേണമെന്ന് എം.വിന്‍സെന്റ് തിരിച്ചടിച്ചു. സിമന്റ് ഗോഡൗണിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ കൈകൂപ്പി ആവശ്യപ്പെട്ടിട്ടും കേട്ടില്ല. ഞങ്ങൾ തുറമുഖത്തിന് എതിരല്ല.
മത്സ്യ തൊഴിലാളികൾ പരാതിപ്പെടുമ്പോൾ ചർച്ചക്ക് സർക്കാർ തയാറാകണമെന്നും വിൻസെന്റ്. മുതലപ്പൊഴി കഴിഞ്ഞ സഭയിലും ഉയർത്തിയിരുന്നു. അതിന് ശേഷം ഏഴ് മൽസ്യതൊഴിലാളികൾ മരിച്ചു. സർക്കാർ എന്ത് നടപടിയെടുത്തു. ഉമ്മൻ ചാണ്ടി സർക്കാർ വികസനം കൊണ്ടുവന്നു. ഒപ്പം ചർച്ചക്കും തയാറായി. പദ്ധതി ഉദ്ഘാടനം ബഹിഷ്കരിച്ചവരാണ് സിപിഎമ്മുകാർ. ഉദ്ഘാടനത്തിന് വന്നവരെ നിങ്ങൾ കല്ലെറിഞ്ഞു. അഴിമതി ആരോപണമുയർത്തി. നാല് മഞ്ഞ കല്ല് ജനങ്ങളുടെ തലയിൽ ഇടുന്നതല്ല വികസനം. 26 ന് സംഘർഷം സൃഷ്ടിച്ചത് പൊലീസാണ്. സംഘർഷം ഉണ്ടാക്കുന്നതിന് തലേന്ന് കല്ല് കൊണ്ടുവരും എന്ന് സമരക്കാരെ അറിയിച്ചു. 26, 27 സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രി മുൻ കൈ എടുത്ത് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
തുറമുഖ നിര്‍മാണത്തില്‍ പ്രതിപക്ഷത്ത് ഏകാഭിപ്രായമുണ്ടോയെന്ന് സജി ചെറിയാന്‍ ചോദിച്ചു. യു.ഡി.എഫ് കുളംകലക്കി മീന്‍ പിടിക്കുന്നു. തുറമുഖത്തിന് പാരിസ്ഥിതിക അനുമതികള്‍ നല്‍കിയത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്. ലത്തീന്‍ സമുദായത്തെ വിനയത്തോടെ കാണുന്നെന്നും സജി ചെറിയാൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വികസനം ആകാം. പിണറായിയുടെ കാലത്ത് പാടില്ല. ഇടതുപക്ഷത്തിന്റെ കാലത്ത് മാറ്റം വരരുതെന്ന വികലമായ ചിന്ത. തുറമുഖ നിർമാണം നിറുത്തണോ തുടരണോ? എന്താണ് പ്രതിപക്ഷ നിലപാടെന്ന് സജി ചെറിയാൻ ചോദിച്ചു. തുറമുഖ നിർമാണം നിർത്തിവെയ്ക്കില്ല. മൽസ്യതൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും. എം.വിൻസെന്റ് മുൻ കൈ എടുക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.