തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് കർഷകർക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹകരണ വകുപ്പ്. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി എന്ന പേരിൽ വിപണിയിൽ എത്തിക്കാനാണ് സഹകരണ വകുപ്പിന്റെ നീക്കം. സ്വകാര്യ ബ്രാൻഡുകളെ വെല്ലുന്ന തനി നാടൻ അരി അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ വാങ്ങിയ 10 ഏക്കർ സ്ഥലത്ത് അരിമില്ല് സ്ഥാപിക്കുന്നതാണ്.
സഹകരണ വകുപ്പിന്റെ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിനാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചുമതല നൽകിയിരിക്കുന്നത്. പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും നെല്ല് സംഭരിച്ച ശേഷം അവ സംസ്കരിക്കുന്നതാണ്. സപ്ലൈകോ കർഷകരിൽ നെല്ല് സംഭരിച്ച് സ്വകാര്യ മില്ലുകൾക്ക് സംസ്കരിക്കുന്ന പതിവാണ് നിലവിലുള്ളത്. എന്നാൽ, കേരള ബ്രാൻഡ് അരി പുറത്തിറക്കുന്നതോടെ ഈ രീതി ഇല്ലാതാക്കാൻ സാധിക്കും. അതേസമയം, സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ കർഷകർ അമർഷത്തിലാണ്. സർക്കാർ പണം അനുവദിക്കാത്തതിനാൽ വൻ പ്രതിസന്ധിയിലാണ് സപ്ലൈകോ.