ദില്ലി : ട്രെയിനില്‍ എസി ടിക്കറ്റില്‍ കേരളത്തിലേക്കുള്ള തൊഴിലാളികളെ എത്തിച്ച് മുതലാളിമാർ. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനായ അനന്ത് രൂപനഗുഡിയാണ് ട്വിറ്ററിൽ ഇക്കാര്യം പങ്കുവച്ചത്. ഭുവനേശ്വറിൽ നിന്ന് കോറോമാണ്ടൽ എക്‌സ്‌പ്രസിൽ ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അനന്ത് രൂപനഗുഡി കൗതുകം തോന്നിയ ഇക്കാര്യം ശ്രദ്ധിക്കുന്നത്. തന്റെ ബോഗിയിലെ മൂന്ന് ബെർത്തുകളിലും ബംഗാളിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളായിരുന്നു ഇരുന്നത്. ബംഗാളിൽ നിന്ന് കാസർകോടേക്ക് പോകുകയായിരുന്നു തൊഴിലാളികൾ.
നിർമാണ തൊഴിലാളികൾക്ക് സെക്കന്റ് എ ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്ത സംഭവം തനിക്ക് അത്ഭുതകരമായിരുന്നെന്ന് അനന്ത് രൂപനഗുഡി ട്വീറ്റ് ചെയ്തു. തൊഴിലാളി ക്ഷാമത്തെ കുറിച്ചും തൊഴിലില്ലായ്മയെകുറിച്ചും അനന്ത് ട്വിറ്ററില്‍ കുറിപ്പ് പങ്കുവെയ്ക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ നിന്ന് അവിദഗ്ധ തൊഴിലാളികളെ ലഭിക്കുന്നത് അതിശയകരമാണ്. ഒരു മേസ്തിരിക്ക് പ്രതിദിനം1300 രൂപയും തൊഴിലാളിക്ക് പ്രതിദിനം 850 രൂപയുമാണ് ലഭിക്കുന്നത്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എവിടെയാണ് തൊഴിലില്ലായ്മയെന്നും അതോ തൊഴില്‍ വൈദഗ്ധ്യത്തിലെ അസന്തുലിതാവസ്ഥ കൂടുതലാണോ എന്നും അദ്ദേഹം ചോദിച്ചു.