തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക് മാറുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് ഉള്ള ദിവസങ്ങളിൽ രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തും. മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നരവരെ വിവിധ ഭരണകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കാണാനുള്ള അവസരവും ഒരുക്കുമെന്നുമാണ് പുതിയ തീരുമാനം. ദിവസേന ലഭിക്കുന്ന ഫയലുകളിൽ ഭൂരിഭാഗവും അന്നുതന്നെ തീർപ്പാക്കാനാണ് ലക്ഷ്യം. കൂടുതൽ വിശദമായ പരിശോധനയോ ചർച്ചയോ ആവശ്യമായ 10 മുതൽ 15 ശതമാനം വരെ ഫയലുകൾ പ്രത്യേക പരിഗണനയ്ക്കായി മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനം ഉറപ്പാക്കി പ്രധാന സർക്കാർ പദ്ധതികളുടെ പുരോഗതി നേരിട്ട് നിരീക്ഷിക്കുന്ന സംവിധാനവും ഒരുക്കും. ഇതിനായി പ്രത്യേക ഡാഷ്ബോർഡും വിവിധ വകുപ്പുകളെ ബന്ധിപ്പിക്കുന്ന സംവിധാനവും സജ്ജമാക്കും.
വകുപ്പ് സെക്രട്ടറിമാർക്കും സ്‌പെഷ്യൽ സെക്രട്ടറിമാർക്കും ദിവസവും രാവിലെ 10 മുതൽ 11 വരെ മുഖ്യമന്ത്രിയെ കാണാൻ സമയം അനുവദിക്കും. ഇതിനായി മുൻദിവസം തന്നെ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതായിരിക്കും. സെക്രട്ടേറിയറ്റിലും നിയമസഭയിലും പൊതുജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും തിരക്ക് വർധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളുടെ പ്രവർത്തനം ബാധിക്കുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ തുടക്കകാലമായതിനാൽ ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പരിഹാരമായി പൊതുജനങ്ങൾക്ക് ഉച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് വരെ സെക്രട്ടേറിയറ്റിൽ പ്രവേശനം ക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും കൈക്കൊള്ളുക.






























