തിരുവനന്തപുരം : ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന നേതൃമാറ്റ മുറവിളി മുതിര്‍ന്ന നേതാക്കള്‍ തന്നെ അടിച്ചമര്‍ത്തി. പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണിയാണ് വേണ്ടെതെന്ന വാദം ഉയര്‍ത്തുന്നതില്‍ വിജയിച്ച നേതൃത്വം രാജിക്കാര്യം രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയാകുന്നതേ തടഞ്ഞു. ഇതോടെ മുല്ലപ്പള്ളിയും രമേശും തല്‍ക്കാലത്തേക്കെങ്കിലും നേതൃത്വത്തില്‍ തുടരുമെന്ന് ഉറപ്പായി.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി നേതൃത്വം ഒഴിയുന്നത് പതിവാണ്. ഇവിടെയും താഴെത്തട്ട് മുതല്‍ ആവശ്യം ഉയര്‍ന്നതാണ്. ഹൈക്കമാന്‍ഡ് പ്രതിനിധികളും രാജിവെയ്ക്കാന്‍ മുല്ലപ്പള്ളിയെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തനിക്കെതിരായ ഗ്രൂപ്പ് നീക്കങ്ങളാണെന്ന് വരുത്താനായിരുന്നു മുല്ലപ്പള്ളിക്ക് താല്‍പര്യം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറാന്‍ കൂട്ടാക്കാഞ്ഞതോടെ മുല്ലപ്പള്ളിക്കും ധൈര്യമായി. ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ അംഗങ്ങളായ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം ഉയരുമ്പോഴെങ്കിലും ഇരുവരും രാജിയ്ക്ക് സന്നദ്ധരാകുമെന്നായിരുന്നു സാധാരണ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം തുടക്കത്തിലേ ഏറ്റുപറഞ്ഞ മുല്ലപ്പള്ളിയും രമേശും ഉമ്മന്‍ചാണ്ടിയും ചര്‍ച്ച ആ വഴിക്ക് പോകുന്നത് തടയുന്നതില്‍ പൂര്‍ണമായും വിജയിച്ചു. സമഗ്ര അഴിച്ചുപണിയെന്ന നിര്‍ദേശം ഉയര്‍ത്തിയതോടെ കെ. സുധാകരനും കെ മുരളീധരനും ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം പിന്തുണച്ചു. മുതിർന്ന നേതാവ് പി.ജെ. കുര്യന്‍ മാത്രമാണ് ഇരുവരും മാറണമെന്ന് ആവശ്യപ്പെട്ടത്. അതിനാകട്ടെ വേണ്ടത്ര പിന്തുണയുമുണ്ടായില്ല.
ഉത്തരവാദിത്തം ഏറ്റെടുത്താൽ മാത്രം പോരെന്നും അതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും സ്വയം തീരുമാനം എടുക്കണമെന്നും വി.ഡി.സതീശൻ പറയുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കിയാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും നീക്കണമെന്നു പി.ജെ.കുര്യൻ നിലപാട് എടുക്കുകയായിരുന്നു.
ലോക്ക് ഡൗണിനുശേഷം രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി താഴെത്തട്ട് മുതല്‍ പുനഃസംഘടിപ്പിക്കുമ്പോഴേക്കും സമയമെടുക്കും. അതുവരെ മുല്ലപ്പള്ളി തുടരും. 20ന് മന്ത്രിസഭ രൂപീകരിച്ചാല്‍ പ്രതിപക്ഷ നേതാവിനെ കണ്ടെത്തണം. കാര്യമായ എതിര്‍പ്പില്ലാത്തതിനാല്‍ ആ സ്ഥാനത്ത് ചെന്നിത്തലയ്ക്കും തുടരാം.