തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെതിരെ സമൂഹമാധ്യമങ്ങളിൽ “നുണേശൻ” എന്ന പേരിൽ നടന്ന പ്രചാരണവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സർക്കാർ നടപടി തുടങ്ങി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ചില സിപിഎം അനുഭാവികളായ ജീവനക്കാരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എകെജി സെന്ററിലെ സോഷ്യൽ മീഡിയ സംഘവുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന സൂചനകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രചാരണങ്ങളിൽ പങ്കാളികളാകരുതെന്ന സേവനച്ചട്ടം ലംഘിച്ചോയെന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. പ്രചാരണവുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന പൊതുജന സമ്പർക്ക വകുപ്പിലെ (പിആർഡി) ഒരു അസിസ്റ്റന്റ് എഡിറ്ററെ, അന്വേഷണം നേരിടേണ്ടി വരുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഒരു സിപിഎം എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റായി സ്ഥലംമാറ്റിയതായും റിപ്പോർട്ടുകളുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വർക്ക് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
സന്ദീപ് വാരിയർ എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടികൾ വേഗത്തിലായത്. സർക്കാർ ശമ്പളം കൈപ്പറ്റിക്കൊണ്ട് സിപിഎമ്മിന് അനുകൂലമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് എസ്. ജീവൻകുമാർ എന്ന ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സിപിഎം നേതാക്കൾ ഉൾപ്പെട്ടതായി പറയപ്പെടുന്ന ‘റെഡ് ബറ്റാലിയൻ’ വാട്സ്ആപ്പ് ഗ്രൂപ്പിൽ അദ്ദേഹം പോസ്റ്റ് ചെയ്തതായി ആരോപിക്കുന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും ഭരണനേട്ടങ്ങൾ താരതമ്യം ചെയ്ത് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങളെക്കുറിച്ചും പ്രത്യേക അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം പരസ്യങ്ങൾ തയ്യാറാക്കിയതെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. പരസ്യം തയ്യാറാക്കിയ ഉദ്യോഗസ്ഥരെയും ഫയൽ കൈകാര്യം ചെയ്തവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പിആർഡി ഉന്നതതലത്തിൽ ഉടൻ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.






























