തിരുവനന്തപുരം: റബര്‍ ഉല്‍പാദന സബ്‌സിഡിയായി 23.45 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുക കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. റബറിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് റബര്‍ ഉല്‍പാദന സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. ഒരു കിലോയ്ക്ക് 170 രൂപയാണ് സര്‍ക്കാര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. 140 രൂപയാണ് ഇപ്പോഴത്തെ വിപണി വില.
റബര്‍ കര്‍ഷകര്‍ അവരുടെ മേഖലയിലെ റബര്‍ സൊസൈറ്റിയിലാണ് അപേക്ഷ നല്‍കേണ്ടത്. സൊസൈറ്റി റബര്‍ ബോര്‍ഡിന് അപേക്ഷ കൈമാറും. റബര്‍ ബോര്‍ഡ് പരിശോധിച്ച് സര്‍ക്കാരിന് അയയ്ക്കും. ഇത്രയും നടപടി ക്രമങ്ങള്‍ ഉള്ളതിനാല്‍ തുക നല്‍കാന്‍ എപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടെന്ന് ധനവകുപ്പ് പറയുന്നു.
അതേസമയം, റബറിന് 300 രൂപ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍ തിരഞ്ഞെടുപ്പില്‍ അനുകൂല നിലപാട് എടുക്കുമെന്നായിരുന്നു തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം. റബ്ബര്‍ കര്‍ഷകരെ സഹായിച്ചാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കും. കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തിരുന്നു.





























