തിരുവനന്തപുരം: മാലിന്യ നിർമാർജന രംഗത്ത് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ആണ് വൃത്തി കോൺക്ലവ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ നിർമാർജനത്തിൽ കേരളം സമഗ്ര മുന്നേറ്റത്തിന് വഴിയൊരുക്കുന്നത് ആകും കോൺക്ലേവെന്നും ജനങ്ങളുടെ പൂർണ സഹകരണത്തോടെ ആണ് സർക്കാർ ഇതുവരെ എല്ലാം പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. “നവകേരളത്തിൻ്റെ ഭാഗമായി മാലിന്യ നിർമാർജനത്തെ പ്രധാന അജണ്ടയായി ഏറ്റെടുത്തിരുന്നു. മാലിന്യ മുക്ത നവകേരളം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. 61,664 ടൺ മാലിന്യമാണ് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചത്”.
“89 ലക്ഷം വീടുകൾ വഴിയുള്ള മാലിന്യ നീക്കം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി.” എന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർ മാലിന്യനിർമാർജനത്തെ ഇപ്പോഴും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യ നിർമാർജന രംഗത്ത് ലോകത്തിന് മാതൃക തീർക്കാൻ നമുക്ക് കഴിയണമെന്നും മാലിന്യ സംസ്കരണത്തിൽ നിരവധി മുന്നേറ്റം കേരളം കൈവരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിൽ ജനപ്രതിനിധികളുടെ കൂട്ടായ പ്രയത്നം ആവശ്യമാണ് എന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.