തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പരിശോധനക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. കൊവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധനാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത്. ഇതനുസരിച്ചു, കൊവിഡ് ലക്ഷണങ്ങളില്‍ ഏതെങ്കിലുമൊന്ന് പ്രകടമാകുന്ന രോഗികളിലും പരിശോധന നടത്താനാണ് തീരുമാനം. പരമാവധി പരിശോധന നടത്തി രോഗികളെ കണ്ടെത്താനാണ് ശ്രമം.
ജലദോഷം പോലെ ചെറിയ ലക്ഷണം ഉള്ളവരെ അഞ്ച് ദിവസത്തിന് ശേഷം ആന്‍റിജന്‍ പരിശോധനക്ക് വിധേയരാക്കും. നേരത്തെ നേരിയ ലക്ഷണങ്ങളുള്ളവരോട് നിരീക്ഷണത്തില്‍ പോകാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ശ്വാസംമുട്ടല്‍ അടക്കമുള്ള കടുത്ത ലക്ഷണങ്ങള്‍ പ്രകടമാകുന്നവരില്‍ ഉടന്‍ തന്നെ സ്രവപരിശോധനയായ ആര്‍ടിപിസിആര്‍ നടത്തണം.
കണ്ടെയ്ന്‍മെന്‍റ് സോണ്‍ പോലുള്ള നിയന്ത്രിത മേഖലകളില്‍നിന്ന് എത്തുന്നവരെയും ആന്‍റിജന്‍ പരിശോധനക്ക് ഉടനെ വിധേയമാക്കും. രോഗലക്ഷങ്ങള്‍ ഒന്നുമില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിലാണ് പരിശോധനാ സംവിധാനം ശക്തമാക്കുന്നത്.
60 വയസ്സിന് മുകളിലുള്ളവരും കുട്ടികളും രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തിയാല്‍ ആന്‍റിജന്‍ പരിശോധന ചെയ്യാന്‍ നിര്‍ദേശമുണ്ട്. പരമാവധി പരിശോധന വേഗത്തില്‍ നടത്താനും ആരോഗ്യ വകുപ്പിന്റെ പുതിയ മാനദണ്ഡങ്ങളില്‍ പ്രതിപാദിക്കുന്നു.































