തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിയുടെ അഭിഭാഷകനെ ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചെന്ന വാർത്തകളിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ശബരിമല സ്വർണക്കവർച്ചാ കേസിൽ ആരോപണവിധേയരായ ചെന്നൈ ആസ്ഥാനമായുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന്‍റെ അഭിഭാഷകനായ അഡ്വ. കെ.ബി. പ്രദീപിനെയാണ് ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഈ വാർത്തകൾ ശരിയാണെങ്കിൽ, സ്വർണം മോഷ്ടിച്ചവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന ‘വിസ്മയ’മാണ് കേരളം കാണാൻ പോകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് ‘സ്വർണം പൂശിയെത്തിയ’ യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും അത് ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതേയുള്ളൂ എന്ന് കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ഈ വിഷയത്തിൽ കൂടുതൽ ദുരൂഹതകൾ ഉണ്ടെന്നും, വരും ദിവസങ്ങളിൽ സർക്കാരിന്റെ പല ‘ചെമ്പുകളും’ തെളിഞ്ഞുവരുമെന്നും കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും കുറിപ്പിൽ പറയുന്നു.





























