തിരുവനന്തപുരം : ദിനംപ്രതി ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം ഇന്ന്. ഏറ്റവും കടുത്ത രോഗവ്യാപനം ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണും മറ്റിടങ്ങളില്‍ കര്‍ഫ്യൂവുമാണ് പരിഗണനയില്‍. ലോക്ക്ഡൗൺ വേണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുമ്പോഴും വിദഗ്ധസമിതി ഇതിനോട് യോജിച്ചിട്ടില്ല.
ഓരോ ദിവസവും പുതിയ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ നില്‍ക്കുന്നു. ക്ലസ്റ്ററുകളുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് സ്ഥിതി അതീവ ഗൗരവമായി തുടരുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍വേണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും സര്‍ക്കാരിന്‍റെ തന്നെ വിദഗ്ധസമിതി ഇതിനോട് പൂര്‍ണമായി യോജിച്ചിട്ടില്ല. എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്താവും തീരുമാനം. സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം തിങ്കളാഴ്ചചേരുന്ന മന്ത്രിസഭാ യോഗം ഗൗരവമായി പരിഗണിക്കും.
എല്ലാ സ്ഥാപനങ്ങളും വ്യവസായ, വാണിജ്യസ്ഥാപനങ്ങളും നിരന്തരമായി പൂട്ടാനാവില്ല. തൊഴില്‍മേഖലകള്‍ എന്നും അടച്ചിടാനുമാവില്ല. അതിനാല്‍ ഏറ്റവും കൂടുതല്‍ രോഗം ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണാകാം. മറ്റ് പ്രദേശങ്ങളില്‍ സ്ഥാപനങ്ങള്‍ നിയന്ത്രിതമായി തുറന്നുകൊണ്ട് കര്‍ഫ്യൂ കൊണ്ടുവരാം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അപ്പോള്‍ പോലീസിന് ആളുകളുടെ കൂട്ടം കൂടലും അനാവശ്യയാത്രകളും തടയാനാവും. എന്നാല്‍ പോലീസിനെ ഉപയോഗിച്ച് അടച്ചിടല്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാവും എന്ന ചോദ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.