പത്തനംതിട്ട: തെരഞ്ഞെടുപ്പിൻ്റെ ആരവം ഉയർന്നതോടെ പത്തനംതിട്ട ജില്ലയിലെ സീറ്റ് വിഭജന ചർച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്. പഞ്ചായത്ത്-നഗരസഭാ തലങ്ങളിലെ സീറ്റ് നിർണയമാണ് പുരോഗമിക്കുന്നത്. നാലുനഗരസഭകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടനുണ്ടാകും.
ജില്ലാ പഞ്ചായത്തിലേക്ക് 10 സീറ്റിൽ സി.പി.ഐ.എം. മത്സരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. മൂന്നു സീറ്റുകളിൽ സി.പി.ഐ.യും ഒന്നിൽ ജനതാദളും മത്സരിക്കും. രണ്ടു സീറ്റുകൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കൈമാറുമെന്നാണ് വിവരം. എൻ.സി.പി.യുടെ ഒരു സീറ്റാണ് അധികമായി ജോസ് വിഭാഗത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്. ഈ സീറ്റിന്മേലുള്ള തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകും. യു.ഡി.എഫിലെ ചർച്ചകൾ ചൊവ്വാഴ്ചയോടെ ആരംഭിക്കും. മുന്നണിയുടെ സംസ്ഥാന നേതാക്കൾ ജില്ലയിലേക്ക് എത്തിയിട്ടായിരിക്കും ചർച്ചകൾക്ക് ചുക്കാൻ പിടിക്കുക. ജോസഫ് വിഭാഗം ഉൾപ്പെടെയുള്ള ജില്ലയിലെ ഘടകകക്ഷികളുമായിട്ടും സംസ്ഥാന നേതൃത്വം ചർച്ച നടത്തും.
അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നേട്ടം കൊയ്യാനുള്ള ശ്രമങ്ങളാണ് എൻ.ഡി.എ.യും ബി.ജെ.പി.യും നടത്തുന്നത്. നഗരസഭകളിലെയും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പെട്ടെന്ന് പൂർത്തിയാക്കി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് ബിജെപിയുടെ പടപ്പുറപ്പാട്. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ജില്ലാ പഞ്ചായത്തിലെ നാല് ഡിവിഷനുകളിലാണ് പ്രാതിനിധ്യം നൽകിയിട്ടുള്ളത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റും നിലവിൽ കുളനട പഞ്ചായത്ത് പ്രസിഡന്റുമായ അശോകൻ കുളനട ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടാനാണ് തീരുമാനം. നാമനിർദേശപത്രികാ സമർപ്പണം അവസാനിക്കാൻ പന്ത്രണ്ട് ദിവസം മാത്രം മുന്നിലുള്ളതിനാൽ പരമാവധി നേരത്തെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി വോട്ട് പെട്ടിയിലാക്കാനുള്ള ശ്രമങ്ങളാണ് മൂന്നു മുന്നണികളും നടത്തുന്നത്.