കോഴിക്കോട്: കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം, കണ്ണൂരിലെ അവധി സർവകലാശാല, പിഎസ്‌സി പരീക്ഷകൾക്കു ബാധകമല്ലെന്നും കലക്ടർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ തീവ്ര മഴയുള്ളതിനാലും വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (06-07-2023) അവധി പ്രഖ്യാപിക്കുന്നുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കണ്ണൂർ ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം) ജൂലൈ ആറ് വ്യാഴാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും വിദ്യാർഥികളെ മഴക്കെടുതിയിൽനിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകേണ്ടതാണും കലക്ടറുടെ അറിയിപ്പിൽ പറയുന്നു. ജൂലൈ ആറിന് നടത്താനിരുന്ന സർവകലാശാല / പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.