കൊച്ചി : കനത്ത മഴയെ തുടർന്ന് പെരിയാറില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതിനെ തുടർന്ന് 32 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനതപ്പടിയിലും മൈലാടിയിലും ചാലിയാറില്‍ നിന്ന് വെള്ളം കയറി. മാനന്തവാടി അഗ്നിരക്ഷാനിലയത്തില്‍ വെള്ളം കയറി. മുത്തങ്ങ പൊന്‍കുഴിയില്‍ വെള്ളപ്പൊക്കം ഉണ്ടായി.
കൊല്ലഗല്‍ ദേശീയപാതയില്‍ ഗതാഗതതടസം. പാലക്കാട് ഓങ്ങല്ലൂർ പോക്കുപ്പടിയിൽ കനത്ത മഴയിൽ വീട് തകർന്ന് ഒരു മരണം. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. പോക്കുപ്പടി കൂടമംഗലത്ത് (അൽ ഹുദാ സ്കൂൾ പരിസരം) മച്ചിങ്ങത്തൊടി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ഉണ്ടായിരുന്ന മറ്റ് അംഗങ്ങൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൊടുമുണ്ട സ്വദേശിയായ മാനു കഴിഞ്ഞ 40 വർഷത്തോളമായി പോക്കുപ്പടിയിൽ ആണ് താമസം.