തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് പോലീസ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നു. ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകണമെങ്കിൽ ഫോറൻസിക് ഫലം കൂടി ലഭിക്കണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവത്തിൽ ഉദ്യോഗസ്ഥ സംഘവും പോലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും. തീ പിടുത്തം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കൽ പോലീസിൽ നിന്നും രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികൻറെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചു. തീ പിടുത്തം അട്ടിമറിയാണോ എന്ന പ്രതിപക്ഷത്തിന്‍റയടക്കം ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്.
കേടായ സീലിംഗ് ഫാൻ ഉള്ള ഭാഗത്തുനിന്നാണ് തീ പടർന്നത്. അതിനിടെ തീ പിടിത്തത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ളവർ സെക്രട്ടറിയേറ്റിനുള്ളിൽ കയറ പ്രതിഷേധിച്ചതിൽ പോലീസിനും സുരക്ഷാ ജീവനക്കാർക്കും വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട്.