തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി. നിലവിലെ ട5 ( 2024 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ ഇയര്‍ ബാക്കാണ് ഒഴിവാക്കിയത്. ഇന്ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇയര്‍ ബാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പുതിയ സിന്‍ഡിക്കേറ്റിന് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. 2024 ലെ ബോര്‍ഡ് ഓഫ് ഗവേണന്‍സ് എടുത്ത തീരുമാനമാണ് പുതിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ റദ്ദാക്കിയത്.
എസ് 5 ഇയർ ഔട്ട് രീതി പിൻവലിക്കണമെന്ന് വിദ്യാർത്ഥി സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകളിലായി 18 ക്രെഡിറ്റ് നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് എസ് 5-ലേക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.കേരള സാങ്കേതിക സര്‍വ്വകലാശാല(കെടിയു) നടത്തിയ നിരന്തര സമരങ്ങളുടെ ഫലമാണിതെന്നാണ് പുതിയ തീരുമാനത്തില്‍ എസ്എഫ്‌ഐ പ്രതികരിച്ചത്. ഇയര്‍ ബാക്ക് സിസ്റ്റം പൂര്‍ണമായി പിന്‍വലിക്കും വരെ സമരം തുടരുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.





























